ക്രിപ്‌റ്റോകറൻസികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉപയോഗിക്കണം – പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്രിപ്‌റ്റോകറൻസികൾ പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഉപയോഗിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പറഞ്ഞു.

ഡിജിറ്റൽ കറൻസികളിലെ അനിയന്ത്രിതമായ ഇടപാടുകൾ ഇന്ത്യയിലെ മാക്രോ ഇക്കണോമിക്, ഫിനാൻഷ്യൽ സ്ഥിരതയെ ബാധിക്കുമെന്ന് ഒരു വിഭാഗം ഭയപ്പെടുന്നു. ഇന്ത്യയിലെ ക്രിപ്‌റ്റോകറൻസി ഉപയോഗം നിരോധിക്കാനാണ് മോദി സർക്കാർ ആദ്യം പദ്ധതിയിട്ടതെങ്കിലും, നിലവിൽ ആ നീക്കത്തിൽ നിന്നും അല്പം അയവുവരുത്തിയിട്ടുണ്ട്. നിലവിൽ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണം പരിഗണിക്കുകയാണ് മോദി സർക്കാർ.

“സാമൂഹ്യമാധ്യമങ്ങളും ക്രിപ്‌റ്റോകറൻസികളും പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി നാം സംയുക്തമായി ആഗോള മാനദണ്ഡങ്ങൾ രൂപപ്പെടുത്തണം, അങ്ങനെ അവ ജനാധിപത്യത്തെ ശാക്തീകരിക്കാനാണ് ഉപയോഗിക്കുന്നത്, അതിനെ തുരങ്കം വയ്ക്കാനല്ല,” യുഎസ് പ്രസിഡന്റ് ആതിഥേയത്വം വഹിച്ച വെർച്വൽ ഉച്ചകോടിയിൽ മോദി പറഞ്ഞു.

ഇന്ത്യയിൽ ഏകദേശം 15 ദശലക്ഷം മുതൽ 20 ദശലക്ഷം വരെ ക്രിപ്‌റ്റോകറൻസി നിക്ഷേപകരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരുടെ കൈയിൽ ഏകദേശം 40,000 കോടി വിലവരുന്ന ക്രിപ്റ്റോ കറൻസികൾ ഉണ്ടെന്ന് അനുമാനിക്കുന്നു. എന്നാൽ ഇതേകുറിച്ച് സർക്കാർ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.